കെ. ടി ജലീലും കടകംപള്ളിയും കാന്തപുരവും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ട് എന്ന് സരിത്തിന്റെ മൊഴി

മന്ത്രി കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സ്വര്‍ണ്ണകടത്തു പ്രതി സരിത്തിന്റെ മൊഴി. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് ജോലി ശുപാര്‍ശയടക്കമുള്ള അനൌദ്യോഗിക കാര്യങ്ങള്‍ക്കായി ഇവര്‍ കോണ്‍സുലേറ്റില്‍ എത്തിയിരുന്നതായി പറയുന്നത്. കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും വന്നിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്ന നല്കിയ മൊഴിയും പുറത്ത് വന്നു.

എന്‍ഫോഴ്‌സ്‌മെന്റിന് നല്കിയ മൊഴിയിലാണ് മന്ത്രിമാരുടെ കോണ്‍സുലേറ്റ് സന്ദര്‍ശനത്തെ കുറിച്ച് സരിത്ത് പറയുന്നത്. മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്‍സുലേറ്റില്‍ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോണ്‍സുലര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മന്ത്രി ജലീലും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്റെ സന്ദര്‍ശനം. ആയിരം ഭക്ഷ്യകിറ്റുകള്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിമാരെ കൂടാതെ കാന്തപുരം അബൂബക്കര്‍ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകന്‍ അബ്ദുള്‍ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് വന്നതെന്നാണ് സരിത്തിന്റെ മൊഴി. ശിവശങ്കരന്റെ സന്ദര്‍ശനത്തെ കുറിച്ചും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലര്‍ ജനറലിന്റെ പേരിലും കളളക്കടത്തിന് കമ്മീഷന്‍ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷേയ്ക്ക് 1500 ഡോളര്‍ വീതം കമ്മീഷന്‍ നല്‍കിയെന്നും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം സ്വപ്നയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. മുഖ്യമന്ത്രിയുമായോ കുടുംബവുമായോ യാതൊരു അടുപ്പവും ഇല്ല. ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും സ്വപ്നയുടെ മൊഴിയില്‍ ഉണ്ട്. കേരള സന്ദര്‍ശനത്തിനത്തിനായി ഷാര്‍ജാ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് തന്റെ ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ ശിവശങ്കറിന്റെ ഫോണില്‍ നിന്ന് വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.