കളമശ്ശേരി മെഡിക്കല്‍ കോളജ് ; ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് മുഖ്യമന്ത്രി

കളമശേരി മെഡിക്കല്‍ കോളേജ് വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്, സര്‍വ്വീസില്‍ ഉള്ളവര്‍ വ്യത്യസ്ത പ്രചാരണം നടത്തുന്നു, എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായുള്ള പ്രചാരണം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍ വിഷയത്തില്‍ യാതൊരുവിധ അന്വേഷണങ്ങളും നടത്താതെയാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തം. സംഘടനയില്‍ ഉള്ള വരെ സംരക്ഷിക്കുന്ന തരത്തിലാണ് ആരോഗ്യ വകുപ്പ് ആദ്യമേ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അത് വീണ്ടും വ്യക്തമാവുകയാണ്.