സ്റ്റാന്‍ സ്വാമിയെ ഉടന്‍ ജയില്‍ മോചിതനാക്കുക: സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും ഹലോ ഫ്രണ്ട്‌സ് പ്രമേയം

സൂറിക്ക്: സാമൂഹ്യ ഇടപെടലുകള്‍ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ ശക്തമായി പ്രതിഷേധിച്ചു. അഡ്മിന്‍ ടോമി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയില്‍ സൂറിക്കില്‍ കൂടിയ ഗവേണിങ് ബോഡി മീറ്റിങ്ങില്‍ ഗവേണിങ് ബോഡി അംഗം ശ്രീ ജേക്കബ് മാളിയേക്കല്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് അധികാരികളോട് ഗവേണിങ് ബോഡി ആവശ്യപ്പെട്ടു.

ആദിവാസികളുടെ ഇടയില്‍ അവരില്‍ ഒരുവനായി ജീവിച്ചു സാമൂഹ്യപ്രവര്‍ത്തനം നടത്തിവന്നിരുന്ന ആളായിരുന്നു എണ്‍പത്തിമൂന്നുകാരനായ ജസ്യൂട്ട് വൈദികന്‍. നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം സ്വാമി അച്ചന്‍ എന്ന് വിളിക്കുന്ന സാത്വികനായ സാമൂഹ്യ പ്രവര്‍ത്തകനെ യു.എ.പി. ആക്ട് 1967 ചുമത്തി ആണ് ജയിലില്‍ അടച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് ഗവണ്‍മെന്റ് ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിന് പറയുന്ന ന്യായീകരണം.

ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത് കേസില്‍ അറസ്റ്റിലായ എണ്‍പത്തിമൂന്നുകാരനായ ജെസ്യൂട്ട് സഭാ വൈദികനാണ് സ്റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡിലെ റാഞ്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രസ്തുത കേസില്‍ അറസ്റ്റിലാവുന്ന പതിനഞ്ചാമനാണ്. ആദിവാസി അവകാശ രാഷ്ട്രീയത്തിന്റെ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി.

ഫാ. സ്റ്റാനുള്‍പ്പെടെ സാമൂഹിക പ്രവര്ത്തകരും, പത്രപ്രവര്ത്തകരും, ചിന്തകരുമായ 20 പേര്‌ക്കെതിരെ ജാര്‍ഖണ്ഡ് സര്ക്കാര് രാജ്യദ്രോഹക്കുറ്റം ചുമത്തി ആഴ്ച്ചകള്‍ക്കകമാണ് അദ്ദേഹത്തിന്റെ താമസസ്ഥലം റെയ്ഡ് ചെയ്യപ്പെടുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകള്‍ക്ക് വേണ്ടിയുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായി, ജാര്‍ഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങള് തീര്ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങിയത്. കാര്യങ്ങള്‍ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും ചേരുന്നതോടെ ജാര്‍ഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തിലെ പൊതുസമൂഹം ഉണര്‍ന്നു. തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലക്ക്, പല ഗവണ്മെന്റ് പോളിസികള്ക്കുമെതിരെ കൃത്യമായ വിമര്‍ശനങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവര്ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരുടെ ഇടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

നാട്ടുകാര്‍ക്കെല്ലാം മതിപ്പ് ഉളവാക്കുന്ന രീതിയില്‍ തികച്ചും ലളിത ജീവിതം നയിച്ചു ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന വൈദികന്റെ അറസ്റ്റ് മനുഷ്യാവകാശധ്വംസനമായി ഹലോ ഫ്രണ്ട്‌സ് കാണുന്നുവെന്ന് പ്രമേയത്തില്‍ അംഗങ്ങള്‍ രേഖപ്പെടുത്തി.