ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു

പഞ്ചാബില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട്. ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു. പാതി വെന്ത മൃതദേഹം ജലാല്‍പൂരിലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ഗുരുപ്രീത് സിംഗിനെയും ഗുരുപ്രീതിന്റെ മുത്തച്ഛന്‍ സുര്‍ജീത് സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം, പീഡനം, പോക്സോ തുടങ്ങിയ വകുപ്പുകളാണ് കൊലപാതകികള്‍ക്കെതിരായി ചുമത്തിയിരിക്കുന്നത്. ജലാല്‍പൂരില്‍ തന്നെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ച ബാലിക. ഗുരുപ്രീത് വന്ന് മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എസ്സി കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ തിജേന്ദര്‍ കൗര്‍ എസ്എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.