സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിരല്‍ ചൂണ്ടി രണ്ടുവര്‍ഷത്തെ വാട്‌സാപ്പ് ചാറ്റുകള്‍

വാട്‌സ് ആപ്പ് ചാറ്റുകളില്‍ കുരുക്ക് മുറുകി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ശിവശങ്കര്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വാട്‌സാപ് ചാറ്റുകള്‍. എം ശിവശങ്കറും ചാര്‍ട്ടേഡ് അകൗണ്ടന്റ് വോണുഗോപാലും തമ്മിലുള്ള സന്ദേശങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കര്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നവ സംബന്ധിച്ച വിവങ്ങളാണ് പ്രധാനമായും ചാറ്റിലുള്ളത്.

2018 നവംബറില്‍ പണം ലോക്കറില്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും വേണുഗോപാലും തമ്മില്‍ വാടസ് ആപ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ശിവശങ്കറിന്റെ കൂടി നിര്‍ദേശത്തിന്റെ നവംബര്‍ 30 ന് സ്വപ്നയുടെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറന്ന് പണം വച്ചുവെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറിയിക്കുന്നുമുണ്ട്. പിന്നീട് ഓരോ ഘട്ടത്തിലും ലോക്കര്‍ തുറക്കുന്നതും ബാങ്ക് ഇടപാടുകളും സ്വപ്നയുമായുള്ള സംഭാഷണം അപ്പപ്പോള്‍ തന്നെ വേണുഗോപാല്‍ ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ് ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്.

ശിവശങ്കറിന്റെ മൊഴിയിലെ ഇത്തരം പൊരുത്തക്കേടുകളാണ് കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് അറിവുണ്ടായിരുന്നെന്ന സൂചനയായി എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങിയപ്പോഴും ലോക്കറിന്റെ കാര്യം ചോദിച്ചെന്ന് വേണുഗോപാല്‍ ശിവശങ്കറിനെ അറയിക്കുന്നുമുണ്ട്.

അതുപോലെ സ്വപ്ന അറസ്റ്റിലായി 10 ദിവസത്തിന് ശേഷമുള്ള വാട്ടസ് ആപ്പ് സംഭാഷണങ്ങളില്‍ കൂടുതലായും ഇരുവരും പങ്കുവയ്ക്കുന്നത് ബാങ്ക് ലോക്കര്‍ സംബന്ധിച്ച കാര്യങ്ങളാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍, വേണുഗോപാലിനെ വിളിക്കുന്നതിന് മുമ്പും ശേഷവും ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറുമായി സന്ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കസ്റ്റംസ് തന്നെ ലക്ഷ്യമാക്കുന്നതായും മറ്റുള്ളവരെ തിരിച്ചറിഞ്ഞെന്നും വേണുഗോപാല്‍ പറയുമ്പോള്‍ ആരോടും ഒന്നും പ്രതികരിക്കേണ്ടെന്നാന്നാണ് ശിവശങ്കറിന്റെ ഉപദേശം. ചോദ്യംചെയ്ത സമയം നിഷേധിച്ച പല കാര്യങ്ങളും ശരിവെയ്ക്കുന്ന തരത്തിലാണ് വാട്‌സ് ആപ്പ് ചാറ്റുകള്‍.

മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മാധ്യങ്ങളില്‍ നിന്നും മാധ്യമങ്ങളെ ഒഴിവാകാന്‍ കേരളം വിട്ട് പോകണമെന്നും വേണുഗോപാലിനോട് ശിവശങ്കര്‍ നിര്‍ദ്ദേശിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എം ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തം. താന്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ലോക്കര്‍ തുറന്നതെന്ന വേണുഗോപാലിന്റെ മൊഴിയെന്ന മാധ്യമ വാര്‍ത്തകളും ശിവശങ്കര്‍ പങ്കുവച്ചിട്ടുണ്ട്.