ഹാത്രാസും വാളയാറും ഭരണകൂട ഭീകരത എന്ന് രമേശ് ചെന്നിത്തല

യു പിയിലെ ഹാത്രാസും കേരളത്തിലെ വാളയാറും തമ്മില്‍ വ്യത്യാസവുമില്ലെന്നും രണ്ടും ഭരണകൂട ഭീകരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകൂട ഭീകരതയ്ക്കെതിരേ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. കേസില്‍ സര്‍ക്കാര്‍ ഇനിയും ക്രൂരത കാണിക്കരുതെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ വീടിന് മുന്നില്‍ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കുറ്റബോധം കൊണ്ടാണ് മന്ത്രി എ.കെ.ബാലന്‍ മാതാപിതാക്കളെ കാണാത്തത്. എന്തിനുവേണ്ടിയുളള സമരമാണ് ഇതെന്നാണ് ജില്ലയുടെ ചുമതലയുളള മന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന് അതുപോലും ഓര്‍മയില്ല. പോക്സോ കേസുകള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാത്ത സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ സമരത്തിലൂടെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ഇതുപോലെ ക്രൂരത കാട്ടാന്‍ പാടില്ല. വാളയാര്‍ എത്രതവണയാണ് യു.ഡി.എഫ് നിയമസഭയില്‍ ഉന്നയിച്ചത്. ഇവര്‍ക്ക് നീതി നല്‍കണമെന്ന് എത്ര തവണയാണ് ആവശ്യപ്പെട്ടത്. കണ്ണുതുറക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. ഇവരുടെ വേദന കാണാന്‍ ആരുമില്ല. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് ചെന്നിത്തല പറഞ്ഞു.