അറസ്റ്റിന് പിറകെ ശിവശങ്കറിനു ‘ഐ ഫോണ്‍’ കുരുക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐ ഫോണ്‍കുരുക്കും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണണക്കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ തുകയ്ക്ക് പുറമെ വാങ്ങിനല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് എം ശിവശങ്കറിനാണ് ലഭിച്ചത്. സ്വപ്ന പറഞ്ഞത് അനുസരിച്ച് വാങ്ങിനല്‍കിയ ഫോണുകളില്‍ ഒരു ലക്ഷം രൂപയോളം വിലവരുന്ന ഫോണാണ് ഇഡി അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഉപയോഗിച്ചിരുന്നത്. താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ തന്നെയാണ് എഴുതി നല്‍കിയത്.

ഉപയോഗിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കര്‍ ഇഡിക്ക് നല്‍കിയത്. ഇതിലൊരു ഫോണിന്റെ ഐഎംഇഐ നമ്പര്‍ യൂണിടാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്. ഒരു ലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. വാങ്ങി നല്‍കിയ ആറുഫോണുകളുടെ ഇന്‍വോയിസ് വിവരങ്ങളും യൂണിടാക് ഉടമ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് ശിവശങ്കറുള്ളത്. ലൈഫ് പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നുറപ്പായി. യൂണിടാക് സ്വപ്ന വഴി കൈമാറിയ ഐഫോണുകള്‍ ലഭിച്ചവരെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ പിന്നീട് രമേശ് ചെന്നിത്തലയ്ക്ക് എന്ന് പറഞ്ഞാണ് സ്വപ്ന വാങ്ങിയത് എന്നാണ് അദ്ദേഹം മൊഴി നല്‍കിയതെന്ന വിവരം പുറത്തുവന്നു.

കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ ഇന്നലെ കോടതി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനിടെ വിശ്രമം അനുവദിക്കണം, ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളോടെയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്. കമ്മീഷനായി ഫോണ്‍ കൈപ്പറ്റിയെന്ന് തെളിഞ്ഞതിനാല്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിലും ശിവശങ്കറിനെ ഉള്‍പ്പെടുത്തിയേക്കും. ഇതിനിടെ ശിവശങ്കറിന്റെ ഫോണ്‍ സംബന്ധിച്ച് വിജിലന്‍സും അന്വേഷിക്കും. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ശിവശങ്കറിന് കിട്ടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ തീരുമാനം.