‘അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല”ഓസ്ട്രിയ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ്

വിയന്ന: നവംബര്‍ 2ന് (തിങ്കള്‍) രാത്രി 8:00ന് വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കുറഞ്ഞത് 4 സാധാരണക്കാര്‍ മരിച്ചതായും 17 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. തോക്കുധാരികള്‍ നഗരത്തിലെ ആറ് പ്രാധാന സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടത്തിയത്.

”അസഹിഷ്ണുതയോട് സഹിഷ്ണുതയില്ല” എന്നും ഓസ്ട്രിയയില്‍ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഈ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ചൊവ്വാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തില്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പ്രസ്താവിച്ചു. ആക്രമണത്തിന് ഇരയായവര്‍ക്കുവേവണ്ടിയും അവരുടെ കുടുംബാംഗംങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് 12:00ന് ഒരു മിനിറ്റ് മൗനം ആചരിച്ചു.

അതേസമയം തീവ്രവാദ ആക്രമണത്തിന്റെ പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കുറ്റവാളി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചതിന് ശിക്ഷ നടപ്പാക്കാന്‍ കഴിയാതിരുന്ന യുവാവാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ 2019 ഏപ്രിലില്‍ മുമ്പ് 22 മാസം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

പരിക്കേറ്റവരില്‍ 7 പേര്‍ അതീവ ഗുരുതര അവസ്ഥയിലാണ്. ഒരു അക്രമിയെ പോലീസ് കൊലപ്പെടുത്തി. എന്നാല്‍ ആക്രമണത്തില്‍ എത്ര കുറ്റവാളികളുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി കാള്‍ നെഹമ്മറുമായുള്ള പത്രസമ്മേളനത്തില്‍ അക്രമി ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനുഭാവിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പേരോ പ്രായമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

”ഞങ്ങള്‍ ഇസ്ലാമിക ആക്രമണം അനുഭവിച്ചു, ഞങ്ങളുടെ മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം… നമ്മുടെ സമൂഹത്തില്‍ ഭീകരതയ്ക്കും അക്രമത്തിനും സ്ഥാനമില്ല”, ആഭ്യന്തരമന്ത്രി കാള്‍ നെഹാമ്മര്‍ വികാരവായ്‌പോടെ ഓസ്ട്രിയ സമൂഹത്തോട് പറഞ്ഞു. അതേസമയം ആളുകളോട് വീട്ടില്‍ തന്നെ തുടരാനും , കുട്ടികളെ മുന്നമേ തിയതി സ്‌കൂളില്‍ വിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഞങ്ങളില്‍ ഒരാളെ ആക്രമിക്കുന്നത് നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്.” കാള്‍ നെഹാമ്മര്‍ പറഞ്ഞു.

രാത്രി വൈകിയും അക്രമികളുടെയും സംശയമുള്ളവരുടെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണെന്നും അറസ്റ്റുണ്ടെന്നും പോലീസ് ജനറല്‍ ഡയറക്ടര്‍ വ്യക്തമാക്കി. രാത്രി മുഴുവന്‍, ദൃക്‌സാക്ഷികളില്‍ നിന്ന് 20,000 ത്തിലധികം വീഡിയോകള്‍ പോലീസിന് ലഭിച്ചു. പോലീസ് ഇപ്പോള്‍ ഫൂട്ടേജുകള്‍ അവലോകനം ചെയ്യുകയാണ്.

വിയന്ന നഗരം ഇപ്പോഴും പോലീസ് കാവലില്‍ തന്നെയാണ്. ഓസ്ട്രിയയുടെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രാത്രിയില്‍ നടന്ന ഒപ്പേറഷനില്‍ പ്രദേശത്ത് ഉണ്ടായിരുന്നവരെ പോലീസ് വിയന്നയിലെ വിശ്വപ്രസിദ്ധ സ്റ്റേറ്റ് ഓപ്പറയിലേക്ക് മാറ്റി. അപകട സ്ഥലത്ത് നിന്ന് ഞെട്ടിവിറച്ചു ഒപാറയില്‍ അഭയം തേടിയ ആള്‍ക്കാര്‍ക്ക് ഫില്‍ ഹാര്‍മോണിക്ക എന്‍കോര്‍ അവതരിപ്പിച്ചു. ഒരു ആക്രമണവും ഒരിക്കലും വിയന്നയിലെ സംഗീതത്തെ തടയില്ലന്നു അധികാരികള്‍ പറഞ്ഞു. ആക്രമണം നടന്നുകൊണ്ടിരിക്കുമ്പോഴും, ശേഷവും നിരവധി ഭാഷകളില്‍ പോലീസ് ജനങ്ങളെ വിവരങ്ങള്‍ അറിയിച്ചു.