കുരുക്ക് മുറുകുന്നു ; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്

മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ്. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടുതല്‍ അന്വേഷണം എന്ന് വ്യക്തമാക്കുന്നതാണ് ഇ.ഡിയുടെ ഇടപെടല്‍. ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനെക്കൂടി ഇ.ഡി വിളിച്ചവരുത്തുന്നത്.

സി.എം.രവീന്ദ്രനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി.എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി. അതുപോലെ ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ഇടപാടകളും നേരത്തെ വിവാദമായിരുന്നു. നിലവില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം. അതേസമയം സര്‍ക്കാരിനു ഏറ്റ അടുത്ത പ്രഹരം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.