ജോ ബൈഡന്‍ വിജയത്തിലേക്ക് ; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ഇടക്കുവെച്ച് അവസാനിപ്പിച്ചു മാധ്യമങ്ങള്‍

ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക്. പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ ബൈഡന്‍ വൈറ്റ്ഹൗസിലെത്തും. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് നിലവില്‍ ബൈഡന്‍. പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്.

ജോര്‍ജിയയിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരം വോട്ടിന്റെ ലീഡാണ് ബൈഡന്. അതേസമയം ബൈഡന്‍ ജയിച്ച മിക്ക ഇടങ്ങളിലും തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രസിഡന്റ് നിരന്തരം കള്ളം പറയുന്നുവെന്ന് പറഞ്ഞ് ട്രംപിന്റെ വാര്‍ത്താ സമ്മേളനം പല അമേരിക്കന്‍ മാധ്യമങ്ങളും ഇടക്കുവെച്ച് അവസാനിപ്പിച്ചു.

ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്റെ മുന്നേറ്റം തുടരുന്നത്. 538 അംഗ ഇലക്ടറല്‍ കോളേജിലെ ഭൂരിപക്ഷമായ 270 കടക്കാന്‍ വെറും 6 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. 6 വോട്ടുള്ള നെവാഡയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. ഇത്, ബൈഡനെ വൈറ്റ് ഹൗസില്‍ എത്തിക്കുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍.

ഇന്നലെ ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളി0ഗ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.