സ്ത്രീകള്‍ ; 65 വയസ് കഴിഞ്ഞവര്‍ ; 15 വയസില്‍ താഴെയുള്ളവര്‍ ; ഇവരെ പോലീസ് സ്റ്റേഷനില്‍ വരുത്തരുത് എന്ന് കേന്ദ്ര മാര്‍ഗരേഖ

പോലീസ് നടപടികളില്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് കേന്ദ്രം.ഇനിമുതല്‍ സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര മാര്‍ഗരേഖ. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരെ നിശ്ചിത സമയത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നും കരട് മാര്‍ഗരേഖയില്‍ പറയുന്നു. പൊലീസിനെ കൂടുതല്‍ മാനവികമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ അടങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെതാണ് (ബിപിആര്‍ഡി) കരടുമാര്‍ഗരേഖ. വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു.

പരാതി ലഭിച്ചാല്‍ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നല്‍കാതെ ഒരാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്നതാണ് പ്രധാന നിര്‍ദേശം. കസ്റ്റഡി പീഡനങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ടെന്നും പൊലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബിപിആര്‍ഡി നിരീക്ഷിച്ചു. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. കസ്റ്റഡിയില്‍ പീഡിപ്പിക്കുന്ന പൊലീസുകാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണമെന്നും ശുപാര്‍ശകളുണ്ട്.

കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്റ്റ്. അതുപോലെ ഹാജരാകാന്‍ വിസമ്മതിച്ചെങ്കില്‍ മാത്രമേ അറസ്റ്റുചെയ്യാവൂ. അറസ്റ്റ് ചെയ്യുന്ന സമയം വ്യക്തമായി എഴുതി തയാറാക്കി നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്റ്റ് മെമ്മോ. അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താത്പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം. അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം.

എന്തിനാണ് അറസ്റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചിരിക്കണം.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങള്‍ കൈമാറണം.ജാമ്യമില്ലാക്കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റില്‍ മാത്രമേ വിലങ്ങു വെക്കാവൂ.സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാപോലീസ് ഇല്ലെങ്കില്‍ ഒരു സ്ത്രീയെ അനുഗമിക്കാന്‍ അനുവദിക്കണം. അതുപോലെ അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായം.ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന.നിശ്ചിത ഇടവേളകളില്‍ വെള്ളവും ഭക്ഷണവും.ശാരീരിക പീഡനമേല്‍പ്പിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം.വ്യക്തിശുചിത്വം ഉറപ്പാക്കാന്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ വൃത്തിയുള്ള വസ്ത്രങ്ങള്‍ ദിവസേന ഉറപ്പാക്കണമെന്നും മാര്‍ഗ രേഖ വ്യക്തമാക്കുന്നു.