ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് എതിരെ 1000 പേജുള്ള കുറ്റപത്രം

കാസര്‍ഗോഡ് ബളാലില്‍ പതിനാറുകാരിയായ സഹോദരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബളാല്‍ അരിങ്കല്‍ സ്വദേശികളായ ബെന്നി – ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്. ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദന്‍ ആല്‍ബിന്‍ മാത്രമാണ് കൊല നടത്തിയത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വെള്ളരിക്കുണ്ട് സിഐ കെ പ്രേം സദന്റെ നേതൃത്വത്തിലുള്ള സംഘം ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2020 ഓഗസ്റ്റ് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യൂ ട്യൂബിന്റെ സഹായത്തോടെ ആല്‍ബിന്‍ ബെന്നി ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ജുലൈ 30നാണ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ആദ്യദിവസം സഹോദരി ആന്‍ മേരിക്ക് ഒപ്പം ആല്‍ബിനും ഐസ്‌ക്രീം കഴിച്ചു. അടുത്ത ദിവസമാണ് കൈയില്‍ സൂക്ഷിച്ച എലിവിഷം ബാക്കിയുള്ള ഐസ്‌ക്രീമില്‍ ചേര്‍ത്തത്. ആന്‍ മേരിയും പിതാവുമാണ് പിന്നീട് ഐസ്‌ക്രീം കഴിച്ചത്. ആന്‍ മേരിക്ക് ഐസ്‌ക്രീം കഴിച്ചതിനു ശേഷം ഉണ്ടായ ഛര്‍ദിയെ തുടര്‍ന്ന് വീട്ടില്‍ ബാക്കി വന്ന ഐസ്‌ക്രീം അമ്മ ബെസി വളര്‍ത്തു പട്ടികള്‍ക്ക് നല്‍കുവാന്‍ ആല്‍ബിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായില്ല.

ഈ കണ്ടെത്തലാണ് കേസില്‍ വഴിത്തിരിവായത്. ആന്‍മേരി മരണപ്പെട്ടങ്കിലും പിതാവ് പിന്നീട് ചികില്‍സയിലൂടെ രക്ഷപ്പെടുകയായിരുന്നു. കഞ്ചാവും മറ്റു തരത്തിലുള്ള മയക്കു മരുന്നുകളും ഉപയോഗിക്കുന്ന ശീലം ഉണ്ടായിരുന്ന ആല്‍ബിന്‍ ബെന്നി സ്വത്തിനു വേണ്ടി സ്വന്തം മാതാവ് ഉള്‍പ്പെടെയുള്ള കുടുംബത്തെ ഇല്ലാതാക്കാന്‍ ആണ് ഇത്തരത്തില്‍ ഒരു പദ്ധതിയിട്ടത്. യൂ ട്യൂബില്‍ നോക്കിയാണ് കൊലപാതകം ചെയ്യേണ്ട രീതികള്‍ ഇയാള്‍ പഠിച്ചത്.

നൂറോളം സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. ആയിരത്തോളം പേജുള്ള കുറ്റപത്രം 90 ദിവസത്തിനകമാണ് തയ്യാറാക്കിയത്. കുറ്റപത്രത്തില്‍ ഡോക്ടര്‍മാരും പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനും ഉള്‍പ്പെടെ നൂറോളം സാക്ഷികളാണ് ഉള്ളത്. ആന്‍മേരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ ട്യൂബ് കത്തിച്ച അവശിഷ്ടങ്ങള്‍ ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ തുടങ്ങിയവയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു.