കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ആക്രമണം ; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ രണ്ടു ഗ്രാമവാസികളും കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. . ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു.

അഞ്ച് സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയില്‍ മൂന്നിടത്ത് വെടിവെയ്പ്പുണ്ടായെന്നാണ് വിവരം. ഉറിയില്‍ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് രണ്ട് നാട്ടുകാരും രണ്ട് സൈനികരും കൊല്ലപ്പെട്ടത്. നൗഗാമില്‍ ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാര്‍ക്കും രണ്ട് സൈനികര്‍ക്കും തന്‍ഗ്ദാര്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റു.

പൂഞ്ചിലെ സൗജിയാനില്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും മച്ചില്‍ മേഖലയിലൂടെ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടാനുള്ള പാക് സൈനിക നീക്കം തകര്‍ത്തതായും ഇന്ത്യന്‍ ആര്‍മി അറിയിച്ചു.ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാകിസ്താന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.