വീര്യം കൂടുതല്‍ ; മൂന്ന് ബാച്ച് ജവാന്‍ മദ്യത്തിന്റെ വില്‍പന മരവിപ്പിച്ചു

മദ്യത്തില്‍ വീര്യം കൂടുതലെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെ ജവാന്‍ മദ്യത്തിന്റെ വില്‍പന മരവിപ്പിക്കാന്‍ ഉത്തരവ്. ജൂലൈ 20ാം തിയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ സെഡിമെന്റ്‌സ് (മട്ട്)അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. ജൂലൈ 20ലെ 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പനയാണ് മരവിപ്പിച്ചത്.

സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇതിനുപിന്നാലെയാണ് മൂന്ന് ബാച്ചുകളിലുംപെട്ട മദ്യത്തിന്റെ വില്‍പന മരവിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ എക്‌സൈസ് കമ്മിഷ്ണര്‍ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് അറിയിപ്പ് നല്‍കി.

നേരത്തെ കോഴിക്കോട് മുക്കത്തെ ഒരു ബാര്‍ഹോട്ടലില്‍ വിറ്റ മദ്യം പരിശോധിച്ചപ്പോള്‍ അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. മദ്യം കഴിച്ചതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ത്രിബിള്‍ എക്‌സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

മദ്യം വാങ്ങിയവര്‍ എക്സൈസില്‍ പരാതി നല്‍കി. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു. പരിശോധിച്ച സാമ്പിളില്‍ നിര്‍ദ്ദേശിച്ച അളവില്‍ കൂടുതല്‍ ഈതൈല്‍ ആല്‍കഹോള്‍ കണ്ടെത്തി. കേരള സര്‍ക്കാരിന് കീഴിലെ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റമ്മിന്റെ നിര്‍മാതാക്കള്‍.