പാലാരിവട്ടം പാലം ; മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

വിവാദമായ പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം അദ്ദേഹം ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് അവിടേക്ക് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു ആദ്യം വിജിലന്‍സ് നീക്കം. എന്നാല്‍ വിജിലന്‍സ് നീക്കത്തെ കുറിച്ച് വിവരം ലഭിച്ച ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രി ആശുപത്രിയില്‍ ചികിത്സ നേടുകയായിരുന്നു.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഇന്ന് രാവിലെ 8.30ഓടെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. അന്വേഷണസംഘം എത്തിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിത പൊലീസ് എത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീടിനുള്ളില്‍ കടന്ന് പരിശോധന നടത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിയ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി രോഗവിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മുന്‍പ് പലതവണ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. അപ്പോഴൊക്കെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. ഇതോടെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇഡിയും വിജിലന്‍സുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇഡി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള കാര്യം ലേക്ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചത്.

അതേസമയം ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. നാല് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് ജഡ്ജി ആശുപത്രിയിലേക്ക് നേരിട്ട് എത്തും. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലേക്ക് എത്തുക.

നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.