കൊറോണ മുക്തന്‍ ആയതിനു പിന്നാലെ പിണറായിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വീണ്ടും ആശുപത്രിയില്‍

കൊറോണ മുക്തന്‍ ആയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് ഇഡി നോട്ടീല്‍ ആവശ്യപ്പെട്ടിരുന്നത്.

രവീന്ദ്രന് നേരത്തേ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അദ്ദേഹം കോവിഡ് പോസിറ്റീവായി. പിന്നീട് കോവിഡ് മുക്തനായതോടെയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്തത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷ് ഇഡിയ്ക്ക് നല്‍കിയ മൊഴി.

ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞതിന് തലേദിവസം കൊറോണ പോസിറ്റീവ് ആണെന്ന റിസള്‍ട്ട് വരികയും ചോദ്യം ചെയ്യല്‍ മാറ്റി വെക്കുകയും ചെയ്തിരുന്നു.