‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ ; ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു

ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്‌നികല്‍ റിസഷന്‍) നീങ്ങുന്നുവെന്ന് നാഷനല്‍ സ്റ്റാറ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതോടുകൂടിയാണ് രണ്ടു വട്ടം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വീഴുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോര്‍ട്ട്. 1996 മുതലാണ് ത്രൈമാസ കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. ഏപ്രില്‍-ജൂണ്‍, ജൂലൈ- സെപ്റ്റംബര്‍, ഒക്ടോബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങള്‍. അതേസമയം ഉല്‍പാദനത്തിലും വൈദ്യുതി ഉല്‍പാദനത്തിലുമുള്ള തിരിച്ചുവരവും സ്ഥിരമായ കാര്‍ഷിക ഉല്‍പാദന വളര്‍ച്ചയും സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.