ചര്‍ച്ച പരാജയം ; കര്‍ഷക പ്രക്ഷോഭം തുടരും

കര്‍ഷകരുടെ പ്രക്ഷോഭം ആറ് ദിവസമായി തുടരവേ കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് കര്‍ഷക സംഘടനാ നേതാവ് ചന്ദാസിംഗ് അറിയിച്ചു. ‘ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധാനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.’; ചന്ദ സിങ് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. കര്‍ഷക നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കുമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തളളി.

വൈകിട്ട് മൂന്നുമണിയോടെയാണ് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ കര്‍ഷകസംഘടനയിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 35 പേര്‍ പങ്കെടുത്തു. കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്. ദല്‍ഹി, ഹരിയാന സംസ്ഥാനങ്ങളിയാണ് ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി അണിനിരന്നിരിക്കുന്നത്.