വിജിലന്‍സ് റെയിഡ് ; പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിന്നു : സി.പി.എം

കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പേരുപറയാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്ല്‍ വിമര്‍ശനം. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിലും സര്‍ക്കാരിലും വ്യത്യസ്തതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമവുമാണെന്ന് സി.പി.എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.എഫ്.ഇയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഇത് ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അതെന്നും എന്നാല്‍ അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും സി.പി.എം പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് വിവാദങ്ങള്‍ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയുമോയെന്ന് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. എല്ലാ സീമകളും ലംഘിച്ചുള്ള ഈ യനീക്കം ജനം തരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം തുടങ്ങിയതെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയും എല്‍.ഡി.എഫും സര്‍ക്കാരും ഒറ്റക്കെട്ടാണെന്നത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രചാരവേലകളില്‍ പ്രതിഫലിക്കുന്നതെന്നും സി.പി.എം പറയുന്നു.