കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കില്ലെന്ന് കേന്ദ്രം ; സമരം നിര്‍ത്തില്ലെന്ന് കര്‍ഷകര്‍

കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന് കര്‍ഷകര്‍. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാന്‍ തയ്യാറാണ്. കര്‍ഷകരോട് അനുഭാവപൂര്‍വമായ നിലപാടാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കര്‍ഷകരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹി – ഹരിയാന അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ വന്നുകൊണ്ടിരിക്കുകയാണ്. സമരം ഏഴാം ദിവസത്തിലെത്തിയതോടെ ഡല്‍ഹിയിലേക്ക് പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവക്കൊക്കെ ക്ഷാമം നേരിട്ട് തുടങ്ങി. ഇനിയും സമരം തുടര്‍ന്നാല്‍ ഡല്‍ഹി കടുത്ത ക്ഷാമത്തിലേക്ക് പോകും. അതിനു മുന്‍പ് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് സൂചന.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം സമരത്തിലാണ്. കേന്ദ്രം കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. സമരം നടത്തുന്ന മുഴുവന്‍ സംഘടനകളെയും പ്രധാനമന്ത്രി ചര്‍ച്ചക്ക് വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിനിടെ കര്‍ഷകരുമായി മധ്യസ്ഥ ചര്‍ച്ച നടത്തണമെന്ന കേന്ദ്ര നിര്‍ദേശം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തള്ളി.