പ്രണയ വിവാഹം ; കോഴിക്കോട് പട്ടാപ്പകല്‍ വരന്റെ കാര്‍ തകര്‍ത്ത് വധുവിന്റെ അമ്മാവന്മാരുടെ ഗുണ്ടാസംഘം

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് നവവരനേയും വധുവിനേയും ആക്രമിച്ചത് വധുവിന്റെ ബന്ധുക്കള്‍. സ്വന്തം കുടുംബത്തില്‍ വാപ്പയും ഉമ്മയും അടക്കം എല്ലാവര്‍ക്കും വിവാഹത്തില്‍ സമ്മതമാണെന്ന് വധു ഫര്‍ഹാന പറഞ്ഞു. ഫര്‍ഹാനയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികളെ ആക്രമിച്ചത്. ആദ്യ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് കര്യക്ഷമമായ നടപടി എടുത്തില്ല. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു. പ്രതികള്‍ ഭര്‍ത്താവ് ആയ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന കൂട്ടിച്ചേര്‍ത്തു.

സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വരന്‍ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു പ്രതികള്‍ക്കും പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനം ഉണ്ട്. ഭീതിയോടെയാണ് ജീവിക്കുന്നതെന്നും സ്വാലിഹ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഇന്നലെയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ കബീര്‍, മന്‍സൂര്‍ എന്നിവരടക്കമുള്ള എട്ടം?ഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.

സ്വാലിഹും പെണ്‍കുട്ടിയും രജിസ്റ്റര്‍ വിവാഹം കഴിച്ച സമയത്ത് തന്നെ ഇവര്‍ വീട്ടില്‍ കയറി ആക്രമിച്ചിരുന്നെന്ന് സ്വാലിഹ് പറഞ്ഞു. അന്ന് വെട്ടിപ്പരിക്കേല്‍പിച്ചപ്പോള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് വിവാഹം മതപരമായി നടത്താന്‍ സമ്മതിച്ചെങ്കിലും അമ്മാവന്‍മാരുടെ എതിര്‍പ്പ് തുടര്‍ന്നു. പക്ഷേ, വിദേശത്തുള്ള പിതാവിന്റെ സമ്മതത്തോടെ ചടങ്ങ് തീരുമാനിച്ചു. ഈ ചടങ്ങിന് കീഴരിയൂര്‍ പള്ളിയിലേക്ക് പോകുന്ന വഴിയില്‍ നടേരിയില്‍ വച്ചായിരുന്നു വരനും സുഹൃത്തുക്കള്‍ക്കും നേരെയുള്ള ആക്രമണം.

പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീറിന്റെയും മന്‍സൂറിന്റെയും നേതൃത്വത്തിലാണ്
ഗുണ്ടാസംഘം എത്തിയത്. വടിവാളും നെഞ്ചക്കവും ഇരുമ്പു വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സ്വാലിഹിന്റെ സുഹൃത്തുക്കള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാറിന്റെ ചില്ലുകളും തകര്‍ത്തു. ആക്രമിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് റൂറല്‍ എസ്.പി ഡോ. ശ്രീനിവാസ് പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതു കൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ രക്ഷപ്പെട്ടതെന്ന്
പ്രദേശവാസികള്‍ തന്നെ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.