ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ സി.എം രവീന്ദ്രന്‍ ‘; വെളിപ്പെടുത്തലുമായി കെ.കെ രമ

ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി കെ കെ രമ. വധത്തെ പറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിയാമായിരുന്നു എന്നാണ് രമ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ വ്യക്തമാക്കി. മനോരമയാണ് കെ.കെ രമയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വടകര മേഖലയില്‍ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയില്‍ തെരഞ്ഞെടുപ്പ് കാലത്ത് വീടുകള്‍ കയറി പ്രചാരണം നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തതായി ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാന്‍ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ കോവിഡ് പ്രശ്‌നമില്ലായിരുന്നു. പിണറായിയുടെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു.

യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് നിന്നതുകൊണ്ടാണ് സിപിഎം ഇതര രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിച്ചത്. ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ആര്‍എംപിയുടെ പ്രദേശിക നീക്കുപോക്കിനെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും അവര്‍ വ്യക്തമാക്കി. 2012 മെയ് നാലിനാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

പി.മോഹനന് മര്‍ദ്ദനമേറ്റതോടെയാണ് ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും പ്രമുഖ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പി.മോഹനന്‍, സിഎച്ച് അശോകന്‍, കെകെ കൃഷ്ണന്‍, കെസി രാമചന്ദ്രന്‍, പടയംകണ്ടി രവീന്ദ്രന്‍, പികെ കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്ദന്‍ ജൂണില്‍ അന്തരിച്ചു. ടിപി വധക്കേസില്‍ 13-ാം പ്രതിയായിരുന്നു കുഞ്ഞനന്ദന്‍.