രണ്ടാംഘട്ട വോട്ടെടുപ്പ് ; അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. മധ്യ കേരളത്തിലെ നാലു ജില്ലകളും വയനാടുമാണ് നാളെ വിധിയെഴുതുക. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കേരള കോണ്‍ഗ്രസുകളുടെ ബല പരീക്ഷണമാണ് രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളില്‍ മേല്‍ക്കൈ നിലനിര്‍ത്തുകയാണ് യുഡിഎഫ് ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിര്‍ത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എല്‍ഡിഎഫിന്റെ ഉന്നം .

പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിര്‍ത്തുക, തൃശൂര്‍ കോര്‍പ്പറേഷനില്‍ വന്‍ മുന്നേറ്റം നടത്തുക ഇതാണ് ബിജെപിയുടെ ലക്ഷ്യം. കോട്ടയത്ത് എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ കൊമ്പുകോര്‍ക്കലാണ് ശ്രദ്ധേയം. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ് ഇരുവരുടേയും അവകാശ വാദം.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സഭാ തര്‍ക്കം അടക്കം നിരവധി വിഷയങ്ങള്‍ വേറെയുമുണ്ട്. എറണാകുളത്ത് കിഴക്കമ്പലത്ത് 20: 20 കൊച്ചി നഗരസഭയില്‍ വീഫോര്‍ കൊച്ചി തുടങ്ങിയ കൂട്ടായ്മകള്‍ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നു. വികസന പ്രവര്‍ത്തനങ്ങളുടേയും ക്ഷേമ പെന്‍ഷനുകളുടേയും പട്ടിക നിരത്തിയാണ് ഇടതു മുന്നണി ഇതിനെ തടയിട്ടത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.