സാഹചര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം : കെ സുധാകരന്‍

സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും സംഘടനാരീതി തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഗുണം ചെയ്തു എന്ന് കെ. സുധാകരന്‍ എം.പി. അങ്ങനെയൊരു മികവ് കോണ്‍ഗ്രസിനില്ല. ഏറ്റവും മോശപ്പെട്ട ഭരണമാണ് കേരളത്തില്‍. എന്നാല്‍ ഭരണത്തിന്റെ പോരായ്മകള്‍ ജനസമക്ഷം എത്തിക്കുന്ന കാര്യത്തില്‍ യുഡിഎഫിന് പരിമിതകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു. അനുകൂല രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ്. കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തിട്ടില്ല.

പ്രദേശികതലങ്ങളില്‍ ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്ത നേതാക്കളെ ഉള്‍പ്പെടുത്തി പുനഃസംഘടന നടത്തിയപ്പോള്‍ അതിന്റെ ഗുണമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അത് നേതാക്കളുടെ കുറ്റമല്ല, പാര്‍ട്ടിയിലെ സംഘടനാ സംവിധാനത്തിന്റെ കുറ്റമാണ്. ആ സംവിധാനം പുനഃപരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന് സുധാകരന്‍ പറയുന്നു. പിണറായിയുടെ നിയോജകമണ്ഡലത്തിലെ മുഴുപ്പിലങ്ങാട് എസ്.ഡി.പി.ഐയുമായി സി.പി.എം തുറന്ന സഖ്യത്തിലാണ്. കണ്ണൂരില്‍ വിജയിക്കാനായെങ്കിലും മറ്റിടങ്ങളില്‍ യു.ഡി.എഫിന് പരിക്ക് പറ്റിയെന്നും സുധാകരന്‍ പറഞ്ഞു.