ഇഡിയുടെ ഓഫീസില്‍ ഹാജരായി സിഎം രവീന്ദ്രന്‍

അവസാനം മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം. രവീന്ദന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡിയുടെ ഓഫീസില്‍ ഹാജരായത്. സിഎം രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാണിരിക്കവേയാണ് അദ്ദേഹം ഇന്ന് ഇഡിയുടെ ഓഫീസില്‍ ഹാജരായത്.

രവീന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അതുകൊണ്ടുതന്നെ രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാലാം തവണയാണ് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഇതിനു മുന്‍പ് പല തവണ നോട്ടീസ് നല്‍കി എങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. സ്വപ്ന നല്‍കിയ മൊഴിയാണ് രവീന്ദ്രനെ കുടുക്കിയത്.