വിവാഹ ദിവസം അപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ യുവതിയെ ആശുപത്രിയില്‍ കിടക്കയില്‍ താലികെട്ടി യുവാവ്

വിവാഹ ദിവസം അപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ യുവതിയെ ആശുപത്രിയില്‍ കിടക്കയില്‍ താലികെട്ടി യുവാവ് .പ്രതീക്ഷകളോടെ വിവാഹ മണ്ഡപത്തിലേക്ക് കടക്കാനിരുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ ആരതിക്കാണ് ആശുപത്രി കതിര്‍ മണ്ഡപം ആയത്. വീടിന്റെ മേല്‍ക്കുരയില്‍ നിന്ന് വീണ് ആശുപത്രിയിലായ ആരതിയെ വരന്‍ അവ്‌ദേഷ് ആശുപത്രിയക്കിടക്കിയില്‍ വച്ച് വിവാഹം കഴിച്ചു.

വിവാഹ ദിനത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു ആരതി. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ആരതിയുടെ നട്ടെല്ലിന് പരിക്കുകളുണ്ടെന്നും നടക്കാന്‍ കഴിയില്ലെന്നും കണ്ടെത്തി. എന്നാല്‍ ഈ സംഭവങ്ങളൊന്നും വരന്‍ അവ്‌ദേഷിനെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. വിവാഹം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അവ്‌ദേഷ് ഉറപ്പിച്ചതിനെ തുടര്‍ന്ന് അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രി കിടക്കയില്‍ ഇരുവരുടേയും വിവാഹം നടന്നു.വിവാഹത്തില്‍ കുടുംബാഗങ്ങളുടെയും ആശുപത്രി അധികൃതരും പിന്തുണ കൂടിയായപ്പോള്‍ ആചാരപ്രകാരമുള്ള ചടങ്ങുകളോടുകൂടി ഗംഭീരമായി നടന്നു.

അപകടത്തെ വകവെക്കാതെ വിവാഹം കഴിക്കാമെന്ന തീരുമാനവുമായി മുന്നോട്ടു പോയ ദമ്പതികളെ അഭിനന്ദിക്കുന്നതായി ആരതിയെ ചികിത്സിച്ച ഡോക്ടര്‍ സച്ചിന്‍ സിങ് പറഞ്ഞു. വിവാഹ ദിനത്തില്‍ തനിക്കുണ്ടായ അപകടമോര്‍ത്ത് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും എന്നാല്‍ തന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിലും അദ്ദേഹം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്നും ആരതി പറയുന്നു. പ്രതിസന്ധിയെ തരണം ചെയ്ത്ജീവിതവുമായി മുന്നോട്ട് പോകുന്ന ദമ്പദികളുടെ കഥ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസയ്ക്ക് ഇടയാക്കിയിട്ടുണ്ട്.