സി എം രവീന്ദ്രന്‍ പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല ; എന്‍ഫോഴ്സ്മെന്റ്

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മില്‍ പൊരുത്തക്കേടു ഉണ്ട് എന്നും അന്വേഷണസംഘം വ്യക്തമാക്കി.

രവീന്ദ്രന്‍ കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി 26 മണിക്കൂര്‍ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇ ഡി നേരത്തെ ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍ എന്നാണ് ഈ ഡി പറയുന്നത്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നല്‍കണം. സര്‍ക്കാറിന്റെ കെ- ഫോണ്‍, ലൈഫ് മിഷന്‍ അടക്കമുള്ള കരാറുകളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും രവീന്ദ്രന്‍ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം രവീന്ദ്രന്‍ നല്‍കിയിട്ടുള്ള മറുപടികള്‍ വിശദമായി പരിശോധിക്കുകയാണ് ഈ ഡി.