എം ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന് സ്വര്‍ണ കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് ഇ.ഡി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ശിവശങ്കറിന്റെ അറിവോടെയാണ് സ്വര്‍ണ കള്ളക്കടത്ത് നടന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രബാഗില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം കുറ്റസമ്മതം നടത്തട്ടെയെന്ന് സ്വപ്ന ശിവശങ്കറോട് ചോദിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാട്‌സ് അപ്പിലൂടെയാണ് ചാറ്റ് നടത്തിയത്. എന്നാല്‍ ഈ സന്ദേശം മുന്‍നിര്‍ത്തിയുള്ള ചോദ്യത്തിന് ഒഴിഞ്ഞുമാറുകയാണ് ശിവശങ്കര്‍ ചെയ്തത്.

ഒരു സ്ത്രീയുമായുളള വാട്‌സ് അപ്പ് ചാറ്റുകളെ കുറിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കള്ളക്കടത്തിനെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ദിവസേന ശിവശങ്കര്‍ ഈ സ്ത്രീയുമായി സംസാരിക്കുന്നുണ്ട്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിലെ 80 ലക്ഷത്തിന്റെ കുംഭകോണം എന്ന് ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കേസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുള്‍പ്പെടുന്ന സംഘത്തിന് സ്വര്‍ണക്കടത്തിനായുള്ള എല്ലാ ഒത്താശകളും ശിവശങ്കര്‍ ചെയ്ത് കൊടുത്തെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. കള്ളക്കടത്തിലൂടെ ശിവശങ്കര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും ഒരു കോടി 85 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നു.

പല സര്‍ക്കാര്‍ പദ്ധതികളുടെയും ടെന്‍ഡര്‍ രേഖകള്‍ ശിവശങ്കര്‍ സ്വപ്ന വഴി വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ശിവശങ്കറിന്റെ സ്വത്ത് കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇനിയും ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്നും ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്.