ഓപ്പറേഷന്‍ പി ഹണ്ടി’ല്‍ 41 പേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ ഡോക്ടറും ഐടി ജീവനക്കാരും

സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഇന്റര്‍പോളുമായി സഹകരിച്ച് കേരളാ പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടുമായി ബന്ധപ്പെട്ട് ഇതുവരെ 41 പേരാണ് അറസ്റ്റ്‌ലായിരിക്കുന്നത്. കേരളത്തിലെമ്പാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇവയിലെല്ലാമായി 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന റെയ്ഡുകളില്‍ ആകെ 525 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. രണ്ട് വര്‍ഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരില്‍ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയില്‍ ഡോക്ടര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡുകള്‍ നടന്നത്.

 

തൃശ്ശൂര്‍ പഴയന്നൂരില്‍ സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് പോര്‍നോഗ്രാഫിയുമായി ബന്ധപ്പെട്ട് പഴയന്നൂരില്‍ ഒരാള്‍ അറസ്റ്റിലായി. വാട്ട്‌സാപ്പ്, ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ചേലക്കര മേപ്പാടം സ്വദേശിയായ പാറക്കല്‍ പീടികയില്‍ ആഷിക് (30) നെ പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പഴയന്നൂര്‍ വടക്കേത്തറയിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. വടക്കേക്കാട് സ്വദേശി ഇഖ്ബാലും ഇതുമായി ബന്ധപ്പെട്ട് പിടിയിലായി. തൃശ്ശൂരില്‍ നിരവധിപ്പേരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ പരിധിയില്‍ നിന്ന് മാത്രം 19 പേരില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.