നെയ്യാറ്റിന്‍കര സംഭവം ; എന്തുണ്ടായാലും വസ്തു വിട്ടുകൊടുക്കില്ല എന്ന് പരാതിക്കാരി

വസ്തു തന്റേത് ആണെന്നും എന്ത് സംഭവിച്ചാലും അത് മരിച്ചവരുടെ കുടുംബത്തിന് വിട്ടു നല്‍കില്ല എന്നും പരാതിക്കാരിയായാ സ്ത്രീ. മരിച്ച ദമ്പതികളുടെ അയല്‍ക്കാരിയായ വാസന്തി എന്ന സ്ത്രീയാണ് കേസില്‍ പരാതിക്കാരി. തന്റെ സ്ഥലം രാജന്‍ കയ്യേറി എന്ന് കാട്ടിയാണ് വാസന്തി കേസ് കൊടുത്തിരുന്നത്. അതേസമയം പ്രസ്താവന വന്നു കുറച്ചു സമയം കഴിഞ്ഞു പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെയാണ് പൊലീസ് വസന്തയെ കസ്റ്റഡിയിലെടുത്തത്.

ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. എന്നാല്‍ വസന്തയെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് പറയാനാകില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. തുടര്‍നടപടികള്‍ സംബന്ധിച്ച് നിയമപരമായി ആലോചിക്കും. കുറ്റം ചെയ്യാതെ തന്നെ അറസ്റ്റ് ചെയ്തതിന് ദൈവം ചോദിക്കുമെന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോകുന്നതിനിടെ വസന്ത പറഞ്ഞു.

മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ ഇവര്‍ക്കെതിരേ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് നടപടി. വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. അവകാശവാദം ഉന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്റേതെന്നു തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലും വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു.

കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലീസിന്റെയും മുന്നിലാണ് ദമ്പതികളായ രാജന്‍ (47), അമ്പിളി (40) എന്നിവര്‍ ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. രാജന്റെ മൃതദേഹം തിങ്കളാഴ്ച തര്‍ക്കപ്രദേശത്തുതന്നെ സംസ്‌കരിച്ചിരുന്നു. ഭാര്യയുടെ മൃതദേഹം ഇന്നു വൈകിട്ട് രാജന്റെ കുഴിമാടത്തിന് സമീപം സംസ്‌കരിക്കും.