ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചു 21 ലക്ഷം രൂപ നഷ്ടം ; യുവാവ് ആത്മഹത്യ ചെയ്തു

പ്രമുഖ ഓണ്‍ലൈന്‍ ഗെയിം ആയ റമ്മി കളിച്ചു കാശ് പോയ യുവാവ് ആത്മഹത്യ ചെയ്തു. ഓണ്‍ലൈനിലെ റമ്മി കളിയിലൂടെ 21 ലക്ഷം രൂപ നഷ്ടമായ തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ചത്. ഐ എസ് ആര്‍ ഒയിലെ കരാര്‍ ജീവനക്കാരനായ വിനീതിന് 28 വയസായിരുന്നു. ഡിസംബര്‍ 31നാണ് വിനീതിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 21 ലക്ഷം രൂപയോളം വിനീതിന് ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ നഷ്ടമായെന്നാണ് വിവരം.

ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകുവാന്‍ വേണ്ടി ആരംഭിച്ച വിനോദമാണ് ഇപ്പോള്‍ വിനീതിന്റെ ജീവനെടുത്തത്. പല സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓണ്‍ലൈനായി റമ്മി കളിച്ചത്. എന്നാല്‍ ഇതില്‍ പല കളികളിലും ഉളള പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറി. കടക്കാരന്‍ ആയതിനു ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് കുറച്ച് പണം അടയ്ക്കുകയും ചെയ്തു. നില്‍ക്കക്കളളിയില്ലാതെ വന്നതോടെ ഒരു മാസം മുമ്പ് വിനീത് വീട് വിട്ട് ഒളിച്ചോടിപ്പോയിരുന്നു. അന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. തിരികെ വന്ന ശേഷം വിനീത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇയാളുടെ സമാനമായ അനുഭവമാണ് ഇത്തരം ഗെയിം കളിക്കുന്ന പലര്‍ക്കും. എന്നാല്‍ നാണക്കേട് കാരണം ആരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നതാണ് സത്യം.