കടയ്ക്കാവൂര്‍ സംഭവം അസ്വസ്ഥതയുണ്ടാക്കി ; മന്ത്രി കെ. കെ ശൈലജ

കടയ്ക്കാവൂര്‍ പീഡന ആരോപണ സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പോക്‌സോ കേസില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. എന്നാല്‍ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകന്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.

അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്റെ വെളിപ്പെടുത്തല്‍. ചേട്ടനെ മര്‍ദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകന്‍ പറഞ്ഞു. മകള്‍ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും വ്യക്തമാക്കി. വിവാഹ ബന്ധം വേര്‍പെടുത്താതെ യുവതിയുടെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.

അതേസമയം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. പൊലീസിനോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.