അമേരിക്കയില്‍ 68 വര്‍ഷത്തിന് ശേഷം ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി

അതി ക്രൂരമായ കുറ്റകൃത്യം ചെയ്ത സ്ത്രീക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കി അമേരിക്ക. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിലാണ് 52കാരിയുടെ വധശിക്ഷ നടപ്പിലാക്കിയത്. 68 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമേരിക്കയില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. കേസില്‍ പ്രതിയായ ലിസ മോണ്ട്ഗോമറിയെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറല്‍ കറക്ഷണന്‍ കോംപ്ലക്സിലാണ് വിഷം കുത്തിവച്ച് ലിസയെ വധിച്ചത്.

ലിസയുടെ വധശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. ലിസയുടെ മാനസികനില നിര്‍ണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാന്‍ലോന്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. എന്നാല്‍ കേസ് പരിഗണിച്ച സുപ്രിംകോടതി ലിസയുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശിക്ഷ നടപ്പിലാക്കുകയായിരുന്നു. അമേരിക്കന്‍ സമയം 1.31ന് ലിസ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

2004 ഡിസംബര്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ഓണ്‍ലൈന്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ കൊലപ്പെടുത്തുകയും വയറുകീറി എട്ടു മാസം പ്രായമായ കുഞ്ഞിനെ പുറത്തെടുത്തെന്നുമാണ് ലിസയ്ക്കെതിരായ കേസ്. ഗര്‍ഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാന്‍സസിലെ ഫാംഹൗസില്‍ കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ് ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏല്‍പിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയാന്‍ ഇന്ത്യാനയിലെ കോടതിയില്‍ അവരുടെ അഭിഭാഷകര്‍ 7000 പേജുള്ള ദയാഹര്‍ജി നല്‍കിയിരുന്നു. കുട്ടിക്കാലത്ത് വളര്‍ത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. ഇതിന്റെ ഫലമായി വളര്‍ന്നപ്പോള്‍ മാനസിക ദൗര്‍ബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്ക് മാപ്പ് നല്‍കണമെന്ന ആവശ്യമുയര്‍ന്നത്. എന്നാല്‍ കോടതി ഇതെല്ലം തള്ളുകയായിരുന്നു. 1953 ല്‍ ബോണി ബ്രൗണ്‍ ഹെഡിയുടെ വധശിക്ഷയാണ് യു.എസില്‍ അവസാനമായി നടപ്പാക്കിയത്. യുഎസില്‍ ഇതുവരെ 6 വനിതകളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.