തല പിളര്‍ന്ന നിലയില്‍, മുഖത്ത് പരുക്ക് ; കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത

എറണാകുളം ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷെഫീഖ് മരിച്ചെന്ന് കാണിച്ച് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസിലാണ് ഷെഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.

തിങ്കളാഴ്ചയാണ് ഷെഫീഖിനെ കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മകനെ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് അറിയില്ലെന്ന് ഷെഫീഖിന്റെ പിതാവ് പറഞ്ഞു. താനും മകനും രണ്ടിടങ്ങളിലാണ് താമസിക്കുന്നത്. മകന്‍ മെഡിക്കല്‍ കോളജിലാണെന്ന് പറഞ്ഞ് ഉച്ചയോടെ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. തിരിച്ചു വിളിച്ചിട്ട് കിട്ടിയില്ല. വീണ്ടും ശ്രമിച്ചതോടെ പൊലീസ് ആണ് വിളിച്ചതെന്ന് മനസിലായി. മകന്‍ മരിച്ചെന്നും ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തണമെന്നുമായിരുന്നു മറുപടിയെന്നും ഷെഫീഖിന്റെ പിതാവ് പ്രതികരിച്ചു.

ഷെഫീഖിന്റെ ശരീരത്തില്‍ സാരമായ പരുക്കുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തല പിളര്‍ന്ന നിലയിലാണ്. മുഖത്ത് പരുക്കുണ്ട്. ശരീരത്തില്‍ ചവിട്ടേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.