വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റര്‍ക്ക് 6 വര്‍ഷം തടവ്

പി.പി. ചെറിയാന്‍

ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ വിന്‍ഡ്സര്‍ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചര്‍ച്ച് പാസ്റ്റര്‍ കിര്‍ബി ജോണ്‍ കാഡ്റവലിനെ (67) ചര്‍ച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചുവെന്ന കേസില്‍ ബുധനാഴ്ച ഷ്റീപോര്‍ട്ട് കോടതി 6 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. 14,000 അംഗങ്ങളുള്ള ചര്‍ച്ചിലെ സീനിയേഴ്സിനെ സ്വാധീനിച്ച് ചൈനീസ് ബോണ്ടില്‍ നിക്ഷേപിക്കാനെന്ന വ്യാജേനെ മില്യണ്‍ കണക്കിന് ഡോളറാണ് പാസ്റ്റര്‍ പിരിച്ചെടുത്തത്. ഇതില്‍ 900,000 ഡോളര്‍ ഉപയോഗിച്ചു ക്രെഡിറ്റ് കാര്‍ഡ് കടം അടച്ചുവീട്ടുന്നതിനും മോര്‍ട്ട്ഗേജ് തുക കണ്ടെത്തുന്നതിനും ഉപയോഗിച്ചു എന്നതാണ് പാസ്റ്റര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുടെ സ്പിച്ച്വല്‍ ഉപദേശകന്‍ കൂടിയായിരുന്നു പാസ്റ്റര്‍ കാഡ്റവന്‍. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ പാസ്റ്റര്‍ ഫിനാഷ്യല്‍ ഇന്‍ഡസ്ട്രിയിലും ജോലി ചെയ്തിരുന്നു.

2018 ലാണ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തതെങ്കിലും ചര്‍ച്ചിലെ ആക്ടീവ് സര്‍വീസിലിരുന്ന് വെര്‍ച്ചല്‍ മിനിസ്ട്രിയിലും പാന്‍ഡമിക് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും സജ്ജീവമായിരുന്നു. ചെയ്തുപോയ തെറ്റിനു പാസ്റ്റര്‍ പരസ്യമായി മാപ്പപേക്ഷിച്ചു. ഫെഡറല്‍ പ്രിസണില്‍ ജൂണ്‍ 22 നാണ് ശിക്ഷ ആരംഭിക്കുന്നതിന് ഹാജരാകേണ്ടത്.