മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത ; കാലില്‍ ചട്ടുകവും തേപ്പുപെട്ടിയും വെച്ച് പൊള്ളിച്ചു

കൊച്ചി തൈകൂടത്ത് ഒമ്പതു വയസുകാരനെ ക്രൂരമായി ഉപദ്രവിച്ച ബന്ധു അറസ്റ്റില്‍. സഹോദരീ ഭര്‍ത്താവാണ് മൂന്നാംക്ലാസുകാരനെ തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളിച്ച് ഉപദ്രവിച്ചത്. കുട്ടിയെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശി പ്രിന്‍സിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയെ ഉപദ്രവിക്കുന്നത് നാട്ടുകാരും വാര്‍ഡ് ജനപ്രതിനിധിയും ചേര്‍ന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് ഏതാനും വര്‍ഷങ്ങളായി പക്ഷാഘാതം ബാധിച്ച് അബോധാവസ്ഥയിലാണ്. പിതാവിന് സുഖമില്ലാതായതോടെ മാതാവും ജോലിക്കു പോകുന്നതു നിര്‍ത്തിയിരുന്നു. പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ യുവാവും ഈ വീട്ടിലാണ് താമസം. ഇയാള്‍ കുട്ടിയെ പലപ്പോഴും ഉപദ്രവിക്കുമായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നല്‍കിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താന്‍ വൈകിയതിനുമായിരുന്നു ഉപദ്രവിച്ചത്. ശരീരത്തു ചട്ടുകം പഴുപ്പിച്ചു വച്ചെന്നും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേല്‍പിച്ചെന്നുമാണ് കുട്ടി പറയുന്നത്.

ഇതിനിടെ അറസ്റ്റിലായ പ്രതി വിവാഹം കഴിച്ചെന്നു പറയുന്ന സഹോദരിക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസും ആറുമാസവും കഴിഞ്ഞതായാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. യുവാവിനും നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോക്‌സോ കേസ് ഉള്‍പ്പടെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.