പാല വിട്ടു കൊടുക്കില്ല എന്ന് മാണി സി കാപ്പന്‍

പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന് മാണി സി. കാപ്പന്‍. കുട്ടനാട്ടില്‍ മത്സരിക്കാനില്ല. 27 ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. ഞാന്‍ മത്സരിച്ച് ജയിച്ച സീറ്റ് തരമോ എന്ന് ചോദിക്കേണ്ട കാര്യമില്ല. എന്റെ സീറ്റാണത്. ഞാന്‍ തന്നെ മത്സരിക്കും. മൂന്നുതവണ മത്സരിച്ച് നാലാമത്തെ തവണയാണ് വിജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുക്കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.നാളെ മാണി സി കാപ്പന്‍ മുംബയില്‍ എത്തും. മറ്റന്നാള്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിലപാട് അറിയിക്കും. തീരുമാനം ഇനി വൈകാന്‍ ആവില്ല എന്നതാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ സീറ്റ് ഇടതു മുന്നണി ജോസ് കെ മാണിക്ക് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നത്.

അതിനിടെ, ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുള്ള കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ അയച്ചു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും റിവേഴ്‌സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ വ്യക്തമാക്കി. ഫെബ്രുവരി അവസാനം ആറ് മന്ത്രിമാരേയും സ്പീക്കറേയും ഇഡി ചോദ്യം ചെയ്യും. എഡിഎഫില്‍ തുടരുന്നത് എന്‍സിപിയ്ക്ക് ദോഷം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, മുന്നണി വിടാനുള്ള എന്‍സിപിയിലെ നേതാക്കളുടെ നീക്കത്തിനെതിരെ എ.കെ. ശശീന്ദ്രന്‍ വിഭാഗം രംഗത്ത് വന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ആരെങ്കിലും കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു. സംസ്ഥാന നേതൃത്വം അങ്ങനെയൊരു കത്ത് അയക്കാന്‍ തീരുമാനിച്ചിട്ടില്ല. മാണി സി കാപ്പനും പീതാംബരന്‍ മാസ്റ്ററും മുന്നണി വിടില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ പോയാലും യഥാര്‍ത്ഥ എന്‍സിപിയായി എല്‍ഡിഎഫില്‍ തുടരുമെന്നും റസാഖ് മൗലവി പറഞ്ഞു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എന്‍ സി പി യിലെ ഒരു വിഭാഗം യോഗം ചേര്‍ന്നതിനെ മാണി സി കാപ്പന്‍ വിമര്‍ശിച്ചു. അസാധാരണ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ശശീന്ദ്രന് എതിരെ ആരെങ്കിലും പരാതി നല്‍കിയതായി തനിക്ക് അറിയില്ല എന്നും മാണി സി കാപ്പന്‍ പാലായില്‍ പറഞ്ഞു.