കര്‍ഷക സമരം ; സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഉച്ചഭാഷിണികള്‍ വിട്ടു കൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും
ഇന്റര്‍നെറ്റ് വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ നേരിട്ട് കര്‍ഷകര്‍. സമരം നടക്കുന്ന ഇടത്തെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ വഴിയാണ് കര്‍ഷകര്‍ ഇപ്പോള്‍ പ്രധാനമായും ആശയവിനിമയം നടത്തുന്നത്. കര്‍ഷകര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡല്‍ഹിയിലും നാട്ടുകാര്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി.
സമരം ശക്തമായ ഹരിയാനയിലെ 17 ജില്ലകളില്‍ നിലവില്‍ ഇന്റര്‍നെറ്റ് സേവനമില്ല. ഡല്‍ഹിയിലെ സിംഗു, ഘാസിപ്പൂര്‍, തിക്രി എന്നിവിടങ്ങളിലും സേവനം നിര്‍ത്തിവച്ചിട്ടുണ്ട്. ഹരിയാന അംബാല, യമുനനഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപ്പത്ത്, ഹിസാര്‍, ജിന്ദ്, രോഹ്ടക്, ഭിവാനി, ഛര്‍കി ദാദ്രി, ഫത്ഹെബാദ്, റെവാരി, സിര്‍സ, സോണിപത്ത്, ഝാജ്ജര്‍, പല്‍വാല്‍ എന്നീ ജില്ലകളിലാണ് നിയന്ത്രണം.മൊബൈല്‍ റീച്ചാര്‍ജ്, ബാങ്കിങ് ഒഴികെയുള്ള എസ്എംഎസ് സേവനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്.
ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, സിഖ് ഗുരുദ്വാരകള്‍ എന്നിവയെല്ലാം കര്‍ഷകര്‍ക്കായി വാതില്‍ തുറന്നിട്ടുണ്ട്. വളണ്ടിയര്‍മാര്‍ ഇവിടെ നിന്ന് നല്‍കുന്ന സന്ദേശങ്ങള്‍ പ്രകാരമാണ് അതിര്‍ത്തികളിലേക്ക് കര്‍ഷകര്‍ സംഘങ്ങളായി പുറപ്പെടുന്നത്. പിന്‍വാങ്ങില്ലെന്നും സമരം ശക്തമായി തുടരുമെന്നും കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പ്രഖ്യാപിച്ചിരുന്നു. അതിനിടെ, കാര്‍ഷിക നിയമം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നത സമിതിക്ക് രൂപം നല്‍കി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമറാണ് സമിതി അധ്യക്ഷന്‍. മിനിമം താങ്ങുവില അടക്കമുള്ള പ്രശ്നങ്ങള്‍ സമിതി പരിശോധിക്കും.
നിയമം ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.കര്‍ഷകരുടെ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവര്‍ത്തിക്കാനുള്ളത്. സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം- പ്രധാനമന്ത്രി വ്യക്തമാക്കി.