പരിശോധിക്കുന്ന എല്ലാവര്ക്കും പോസിറ്റീവ് ; കിറ്റുകള്‍ ആരോഗ്യ വകുപ്പ് തിരിച്ചു വിളിക്കുന്നു

പരിശോധിക്കുന്ന എല്ലാവര്‍ക്കും പോസിറ്റീവ് കാണിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായി നല്‍കിയ ആന്റിജന്‍ കിറ്റുകള്‍ ആരോഗ്യവകുപ്പ് തിരിച്ചു വിളിക്കുന്നു. ആല്‍പ്പൈന്‍ എന്ന കമ്പനിയുടേതാണ് ഈ ടെസ്റ്റ് കിറ്റുകള്‍.30 ശതമാനത്തിലധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് ആന്റിജന്‍ കിറ്റുകള്‍ തിരികെയെടുക്കാനുള്ള തീരുമാനം വകുപ്പ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ് ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് കാരണമെന്ന് പറയുമ്പോഴും ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകള്‍ ഇതിന് കാരണമാവുന്നു എന്ന് ആരോഗ്യവകുപ്പിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്.

കിറ്റുകള്‍ക്ക് ഗുണനിലവാരപ്രശ്നമുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതിനായി ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. ഒന്നിലധികം സാംപിളുകള്‍ ഒരുമിച്ച് പരിശോധിക്കുന്ന പൂള്‍ഡ് പിസിആര്‍ തുടങ്ങാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു വിധ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും പോസിറ്റിവ് ആയതോടെയാണ് വകുപ്പ് കിറ്റുകള്‍ക്ക് പ്രശ്നം ഉള്ളതായി മനസിലാക്കിയത്. അതുപോലെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ പോസിറ്റിവ് കാണിക്കുന്നതും കൂടുതലാണ് ഇപ്പോള്‍.