ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേര്‍ക്ക് ജോലി വാങ്ങി നല്‍കി എന്ന് സരിതാ എസ് നായര്‍

പിന്‍ വാതില്‍ നിയമനത്തില്‍ കേരള സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കി സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നത്. ആരോ?ഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്ന് ഈ ശബ്ദ സന്ദേശത്തില്‍ സരിത പറയുന്നത്. പിന്‍വാതില്‍ നിയമനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും സരിത ശബ്ദരേഖയില്‍ പറയുന്നുണ്ട്. ബെവ്‌കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്‌ക്കെതിരെയുള്ള പരാതി.

ബെവ്‌കോയില്‍ സ്റ്റോര്‍ അസിസ്റ്റന്റായി നിയമനം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ സരിതാ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച രതീഷ് എന്നയാളാണ്. ഇയാള്‍ പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് സരിത. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി.

ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിനു ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കിയെന്നും പരാതിയില്‍ അരുണ്‍ ആരോപിക്കുന്നുണ്ട്. ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് ഉത്തരവ് വ്യാജമാണെന്നു മനസിലായത്. ഇതിനെ തുടര്‍ന്നാണ് അരുണ്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായര്‍ അരുണിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം പരാതി നല്‍കി മാസങ്ങളായിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികളുണ്ടായില്ലെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.

ഒന്നാം പ്രതിയായ രതീഷ് പത്തുലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബാക്കി ഒരു ലക്ഷം രൂപ രണ്ടാം പ്രതിയായ സരിതാ നായര്‍ക്ക് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. സരിതയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം കൈമാറിയത്.തിരുനെല്‍വേലിയിലെ അക്കൗണ്ട് നമ്പര്‍ സരിതയുടേതാണെന്ന് കണ്ടെത്തിയതായി സി.ഐ. ശ്രീകുമാരന്‍നായര്‍ വ്യക്തമാക്കി.