യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗേജുകള്‍ കസ്റ്റംസ് പരിശോധിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗേജുകള്‍ കസ്റ്റംസ് പരിശോധിച്ചു. കേന്ദ്ര അനുമതിയോടെയാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സിലായിരുന്നു പരിശോധന. ബാഗേജുകള്‍ തിരികെ കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് പരിശോധന നടത്തിയത്. നിലവില്‍ അല്‍സാബി യുഎഇയിലാണുള്ളത്. കോവിഡ് ലോക്ക്‌ഡൌണിന് മുന്‍പായി തന്നെ അല്‍സാബി കേരളം വിട്ടിരുന്നു.

സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ അല്‍സാബിയെ കോണ്‍സുല്‍ ജനറല്‍ സ്ഥാനത്തുനിന്ന് യുഎഇ നീക്കുകയും ചെയ്തു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് തന്റെ സാധന സാമഗ്രികള്‍ തിരിച്ച് യുഎഇയിലെത്തിക്കണമെന്ന് അല്‍സാബി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ അല്‍സാബിക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ബാഗേജ് പരിശോധിക്കണമെന്ന നിബന്ധന കസ്റ്റംസ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് കേന്ദ്ര അനുമതിയോടെ ബാഗേജ് പരിശോധിക്കുകയായിരുന്നു. പരിശോധനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.