തൊഴില്‍ തട്ടിപ്പ് ; സരിത പരാതിക്കാരന് 50000 രൂപ തിരിച്ച് നല്‍കി

തൊഴില്‍ തട്ടിപ് കേസില്‍ സോളാര്‍ പ്രതി സരിത എസ് നായര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാദമുണ്ടായതിന് പിന്നാലെ പരാതിക്കാരന് സരിത 50,000 രൂപ തിരിച്ച് നല്‍കി. ഇതിനായി സരിത സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി. പണം നിക്ഷേപിച്ചതിന്റെ തെളിവ് സരിത വാട്‌സ്ആപ്പിലൂടെ നല്‍കി. ഈ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായത്. പാര്‍ട്ടിക്ക് ഫണ്ട് സ്വരൂപിക്കാനാണ് തൊഴില്‍തട്ടിപ്പെന്ന് വെളിപ്പെടുത്തുന്ന സരിത എസ്. നായരുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാല്‍ ശബ്ദരേഖ തന്റേതല്ലെന്നും പിന്നില്‍ ഗൂഢാലോചനയെന്നുമായിരുന്നു സരിത മീഡിയവണിനോട് പ്രതികരിച്ചത്. സരിത കള്ളം പറയുകയാണെന്ന് കേസിലെ പരാതിക്കാരന്‍ അരുണ്‍ പറഞ്ഞു.

തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ അരുണും പ്രതി സരിതയും തമ്മില്‍ നടത്തിയെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് പുറത്ത് വന്നത്. തട്ടിപ്പില്‍ ഇടനിലക്കാരിയായത് പാര്‍ട്ടിക്ക് ഗുണമാകാന്‍ വേണ്ടിയെന്ന് സരിത പറയുന്നുണ്ട്. ഫണ്ട് സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം. ശബ്ദരേഖ തന്റേതല്ലെന്ന് വിശദീകരിച്ച് സരിത രംഗത്തെത്തി. സോളാര്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. ശബ്ദരേഖ വ്യാജമല്ലെന്നും തട്ടിപ്പില്‍ സരിതക്കെതിരെ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പരാതിക്കാരനായ അരുണ്‍ പറഞ്ഞു. ചില മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത തട്ടിപ്പ് നടത്തിയതെന്നും അരുണ്‍ പ്രതികരിച്ചു.