ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം

ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. റമ്മികളിയടക്കമുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

കേരള ഗെയിമിംഗ് ആക്ട് പ്രകാരം ചൂതാട്ടം ശിക്ഷാര്‍ഹമാണെങ്കിലും ഓണ്‍ലൈന്‍ റമ്മിയടക്കമുള്ളവയ്ക്ക് നിയന്ത്രണമില്ലെന്നും, അതിനാല്‍ ഇവ നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഓണ്‍ലൈന്‍ ചൂതാട്ടം ഗൗരവതരമെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈന്‍ റമ്മി കളിച്ചു കാശ് നഷ്ട്ടപ്പെട്ട ഒരു യുവാവ് തിരുവനന്തപുരത്തു ആത്മഹത്യ ചെയ്തിരുന്നു. സമാനമായ രീതിയില്‍ ധാരാളം പേര്‍ക്ക് കാശ് നഷ്ടമാവുകയും ചെയ്തു. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ച അജു വര്‍ഗീസ് അടക്കമുള്ള സിനിമാ താരങ്ങള്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.