ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ; പിണറായി വിജയനോട് മാണി സി. കാപ്പന്‍

ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്കാണെന്നും എല്‍.ഡി.എഫിന് ഇനി കഷ്ടകാലമാണെന്നും മാണി സി കാപ്പന്‍ എം എല്‍ എ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലായില്‍ സ്വീകരണം നല്‍കിയ സമയം ആണ് മാണി സി. കാപ്പന്‍ ഇങ്ങനെ പറഞ്ഞത്. നൂറു കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയില്‍ അണി ചേര്‍ന്നത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ കാപ്പന്‍ രൂക്ഷ വിമര്‍ശനമാണ് ജോസ് കെ മാണിക്കെതിരെ ഉന്നയിച്ചത്.

ജോസ് കെ മാണിയും സി.പി.എം ജില്ലാ സെക്രട്ടറി വി.എ ന്‍ വാസവനും ചേര്‍ന്ന് പാലായുടെ വികസനം ആട്ടിമറിച്ചു. പാലാ വത്തിക്കാനാണെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. എന്നാല്‍ ആ വത്തിക്കാനിലെ പോപ്പ് താന്‍ ആണെന്ന് പുള്ളിക്ക് അറിയില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി എം.എം. മണി വാ പോയ കോടാലിയാണെന്നും കാപ്പന്‍ പ്രതികരിച്ചു. നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന്‍ വ്യക്തമാക്കി. അതേസമയം എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ല. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടപ്പോള്‍ തോമസ് ചാഴികാടന്‍ എം.പി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എന്‍ ജയരാജും എം.എല്‍.എ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് മാണി സി കാപ്പന്‍ ചോദിച്ചു.

അതേസമയം തലയെടുപ്പുള്ള കൊമ്പനെ പോലെ പാലായിലെ ജനങ്ങളെയും കൂട്ടി കാപ്പന്‍ എത്തിയത് യുഡിഎഫ് വിജയത്തിന്റെ നാന്ദിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നല്‍കിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പന്‍ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്. പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ ഇടതു മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) കേരള ഘടകം പിളര്‍ന്നു. മാണി സി. കാപ്പന്‍ ഉള്‍പ്പെടെ പത്തു ഭാരവാഹികളാണ് എന്‍.സി.പിയില്‍ നിന്നും രാജി വച്ചത്. . ‘എന്‍സിപി കേരള’ എന്ന പേരില്‍ യുഡിഎഫില്‍ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

ഇതിനിടെ മാണി സി കാപ്പന്‍ ഉയര്‍ത്തിയ ആവശ്യം ന്യായമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ പ്രതികരിച്ചു. മാണി സി കാപ്പന്‍ പാര്‍ട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും കാപ്പന്‍ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.