ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയൊരുക്കാന്‍ തയ്യാറായി അംബാനിയുടെ മകന്‍

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയാണ് ഈ പദ്ധതിക്ക് പിന്നില്‍. ഗുജറാത്തിലെ ജംനാനഗറില്‍ തുടങ്ങാനിരിക്കുന്ന ഈ മൃഗശാല 280 ഏക്കറിലാകും പണി കഴിപ്പിക്കുക. ‘ഗ്രീന്‍സ് സുവോളജിക്കല്‍ റസ്‌ക്യൂ ആന്റ് റിഹാബിലിറ്റേഷന്‍ കിംഗ്ഡം’ എന്നാകും മൃഗശാലയുടെ പേരെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള വിവിധിനം പക്ഷി മൃഗാദികളും ഉരുഗങ്ങളും മറ്റ് ജീവജാലങ്ങളും മൃഗശാലയിലുണ്ടാകും. ഫ്രോഗ് ഹൗസ്, ഡ്രാഗണ്‍സ് ലാന്‍ഡ്, ഇന്‍സെക്ടേറിയം, ലാന്റ് ഓഫ് റോഡന്റ്, അക്വാട്ടിക് കിംഗ്ഡം, ഫോറസ്റ്റ് ഓഫ് ഇന്ത്യ, മാര്‍ഷസ് ഓഫ് വെസ്റ്റ് കോസ്റ്റ്, ഇന്ത്യന്‍ ഡെസേര്‍ട്ട്, എക്സോട്ടിക് ഐലന്‍ഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാകും മൃഗങ്ങളെ പാര്‍പ്പിക്കുക.

ആഫ്രിക്കന്‍ സിംഹം, പുള്ളി പുലി, കരിമ്പുലി, ഇന്ത്യന്‍ കുറുക്കന്‍, ഏഷ്യാറ്റിക് സിംഹം, പിഗ്മി ഹിപ്പോ, ഒറാങ്ങൂട്ടാന്‍, ലെമൂര്‍, ഫിഷിംഗ് ക്യാറ്റ്, സ്ലോത്ത് ബെയര്‍, ബംഗാള്‍ ടൈഗര്‍, മലയന്‍ താപിര്‍, ഗൊറില്ല, സീബ്ര, ജിറാഫ്, ആഫ്രിക്കന്‍ ആന, കൊമൊഡോ ഡ്രാഗണ്‍ എന്നിവയടക്കം മൃഗശാലയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ലോകമെമ്പാടുമുള്ള മൃഗശാലകളുമായി ചര്‍ച്ചയിലാണ് ആനന്ദ്.