സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്നു കരുതണ്ട എന്ന് കോടിയേരി

സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത് എന്നും യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സമരക്കാര്‍ സര്‍ക്കാറിനെ സമീപിക്കണമെന്നും കോടിയേരി പറഞ്ഞു.

പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനുള്ള മനസ് സര്‍ക്കാരിനുണ്ട്. പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതെ ചര്‍ച്ചക്ക് ശ്രമിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. രാഷ്ട്രീയമായി സമരത്തെ ഉപയോഗിക്കുന്നവരുടെ കെണിയില്‍ വീഴാതിരിക്കുക. ഉദ്യോഗാര്‍ത്ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു. ചൂഷണം ചെയ്ത് കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി കിട്ടാറില്ലെന്നും കോടിയേരി പറഞ്ഞു.

സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. നിയമ വിരുദ്ധമായ നിലപാടെടുക്കാന്‍ സമരക്കാര്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നു. ഇ.ശ്രീധരന് നമ്മുടെ ജനാധിപത്യ സംവിധാനത്തോട് മതിപ്പില്ല. തന്നെ വര്‍ഗീയ വാദിയാക്കുന്നത് രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ്. തന്നെക്കുറിച്ച് പറയുന്നത് പാര്‍ട്ടിയെക്കുറിച്ച് പറയുന്നത് പോലെ തന്നെയാണ്. സി.എ.എ ഏത് തരം കേസാണെന്ന് നോക്കിയിട്ടാണ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.