കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടി ; യാത്രക്കാരി പിടിയില്‍

കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ വന്‍ സ്‌ഫോടക വേട്ട. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സ്‌ഫോടക വസുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി. കസ്റ്റഡിയിലെടുത്തുന്ന ചോദ്യം ചെയ്യലില്‍ കിണര്‍ പണിക്കായുള്ള പാറ പൊട്ടിക്കാന്‍ ആണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ഇവര്‍ സമ്മതിച്ചു.

ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്‌മെന്റിലെ സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഡിവിഷണല്‍ സെകൂരിറ്റി കമ്മീഷണര്‍ പാലക്കാട് നിന്നുള്ള ജിതിന്‍ ബി. രാജിന്റെ നേതൃത്വത്തിലുള്ള ആര്‍ പി എഫ് സംഘമാണ് റെയിഡിന് നേതൃത്വം കൊടുത്തത്. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍ പി എഫ് സ്പെഷല്‍ സ്‌ക്വാഡ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണു പോലീസ് തീരുമാനം.