പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ആളൂര്‍ സ്വദേശികളെ കൂടാതെ എറണാകുളം, മലപ്പുറം ജില്ലകളിലെ 20-ല്‍ അ?ധികം പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. വി.ആര്‍.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന്‍ (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്‍വിന്‍ (26), നെടിയകാലായി ജോബന്‍ (38), മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരെയാണ് നിലവില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി(Rural SP) ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആളൂര്‍ ഇന്‍സ്‌പെക്ടറും കേസിന്റെ പ്രധാന അന്വേഷണ ചുമതലയിലുണ്ട്.

 

പോക്സോ നിയമപ്രകാരമാണ് എല്ലാ പ്രതികള്‍ക്കുമെതിരെ കേസെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണം പോലീസ് നടത്തി വരികയാണ്. ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പലതവണയായാണ് പീഡനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിക്ക് നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി ഇത് സമ്മതിച്ചിരുന്നു.