വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് സുപ്രിം കോടതി

നിയമപരമായി വിവാഹം കഴിച്ചവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന ചോദ്യവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോള്‍, ഭര്‍ത്താവ് ക്രൂരനാണെങ്കിലും അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമെന്ന് വിളിക്കാന്‍ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ബലാത്സംഗക്കുറ്റം ആരോപിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വ്യാജവിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിന് അനുമതി നേടുകയായിരുന്നുവെന്നും, പല തവണ ബലാത്സംഗത്തിന് ഇരയായെന്നുമാണ് യുവതിയുടെ പരാതി. ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനും, വൈവാഹിക ക്രൂരതകള്‍ക്കുമാണ് കേസ് കൊടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കുറ്റവിമുക്തനാക്കണമെന്ന ആവശ്യം വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ച സുപ്രിംകോടതി, യു.പി സ്വദേശിക്ക് അറസ്റ്റില്‍ നിന്ന് നാലാഴ്ചത്തേക്ക് സംരക്ഷണവും നല്‍കി.