കിഫ്ബി ; ഇ. ഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യാപക ക്രമക്കേട്

കിഫ്ബിയില്‍ ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു.പദ്ധതികള്‍ക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ചാണ് അന്വേഷണം. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസര്‍വ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങള്‍ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.

സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രാഥമികമായ അന്വേഷണത്തില്‍ ഇ.ഡി.യുടെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി സി.ഇ.ഒ, ഡപ്യൂട്ടി സി.ഇ.ഒ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്‌സിസ് ബാങ്കിന്റെ മേധാവികള്‍കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ. ഡി. നിര്‍ദ്ദേശം. സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാന്‍ ഇ.ഡി. ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിനും കേന്ദ്ര ഏജന്‍സി തയ്യാറെടുക്കുന്നത്. കെ- ഫോണ്‍, ലൈഫ്മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഈ രൂക്ഷമായ വിമര്‍ശനത്തിന് ശേഷമാണ് കിഫ്ബിയിലും അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ.ഡി.ഒരുങ്ങുന്നത്. ഇ.ഡി.യുടെ നീക്കത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തുവന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കാനാണ് കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മസാലബോണ്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. എന്‍.ഒ.സി എന്നാല്‍ അനുമതിയെന്നാണ് അര്‍ത്ഥമെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു.